അധ്യാപകരുടെ എതിർപ്പിനു വഴങ്ങി വിദ്യാലയങ്ങളിൽ 204 പ്രവൃത്തിദിനങ്ങൾ

EduKsd
0




തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തില്‍നിന്ന്, അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിനു വഴങ്ങി സര്‍ക്കാര്‍ പിന്മാറി. മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തില്‍ ഈ വര്‍ഷം 12 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനാണ് ധാരണ. ഈ വര്‍ഷം 204 അധ്യയനദിവസങ്ങളുണ്ടാവും.
വിദ്യാഭ്യാസ അവകാശ നിയമവും കെ.ഇ.ആര്‍. അനുസരിച്ചും 220 പ്രവൃത്തിദിനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചില്‍ അധികരിക്കരുതെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു. സംഘടനകളുടെ വികാരം മാനിക്കുന്നതായും അതേസമയം, വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നഷ്ടമാവാത്ത വിധത്തില്‍ പ്രവൃത്തിദിനങ്ങള്‍ നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കഴിഞ്ഞതവണ 202 പ്രവൃത്തിദിനങ്ങള്‍ നിശ്ചയിച്ചിരുന്നു. മഴ കാരണമടക്കമുള്ള അവധികള്‍ കാരണം 199 പ്രവൃത്തിദിനങ്ങളേ ഉറപ്പാക്കാനായുള്ളൂ. ഇത്തവണ അധ്യാപകസംഘടനകളുടെ അഭിപ്രായങ്ങള്‍ മാനിച്ച്, ആറു പ്രവൃത്തിദിനങ്ങള്‍ ഒന്നിച്ചു വരുമ്പോള്‍ ശനിയാഴ്ച ക്ലാസ് വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അക്കാദമിക കലണ്ടര്‍ യോഗം അംഗീകരിച്ചു.
ഈയിടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് വിളിച്ച യോഗത്തിലായിരുന്നു പ്രവൃത്തിദിനങ്ങള്‍ 220 ആക്കാനുള്ള ശുപാര്‍ശ. 28 ശനിയാഴ്ചകള്‍ ക്ലാസെടുക്കാനായിരുന്നു നിര്‍ദേശം. അധ്യാപകസംഘടനകള്‍ ഇതിനെതിരേ രംഗത്തെത്തി.
കെ. അബ്ദുള്‍ മജീദ്(കെ.പി.എസ്.ടി.എ.), പി.എസ്. ഗോപകുമാര്‍(എന്‍.ടി.യു.), എന്‍.ടി. ശിവരാജന്‍(കെ.എസ്.ടി.എ.), ഒ.കെ. ജയകൃഷ്ണന്‍( എ.കെ.എസ്.ടി.യു.) തുടങ്ങിയവര്‍ പങ്കെടുത്തു.


കാസര്‍കോട്ടെ വിദ്യാലയങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. കൈറ്റുമായി ചേര്‍ന്ന് സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ നടപടിയെടുത്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.















Tags

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top

Join our Whatsapp channel for Updates Click to Follow